BREAKING NEWS
National News

728x90

header-ad

468x60

header-ad

'ടീം മൊത്തം എനിക്കൊപ്പമുണ്ടായിരുന്നു'; വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്

മൂന്നാം തവണയും ഇന്ത്യ ഐസിസി ചാംപ്യന്‍സ് ട്രോഫി ഉയര്‍ത്തി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. 
ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായി. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരശേഷം രോഹിത് വിജയത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരുപാട് സന്തോഷം. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ നന്നായി കളിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത് മികച്ച അനുഭവമാണ്. ഫൈനലില്‍ സ്വീകരിച്ച ശൈലിയില്‍ ഞാന്‍ തൃപ്തനാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് ടീമിന്റെ പിന്തുണ ആവശ്യമാണ്. ടീം എന്നോടൊപ്പം ഉണ്ടായിരുന്നു, 2023 ലോകകപ്പില്‍ രാഹുല്‍ ഭായ്, ഇപ്പോള്‍ ഗൗതി ഭായിക്കൊപ്പം. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ വ്യത്യസ്തമായ രീതിയില്‍ കളിച്ചിട്ടുണ്ട്. ഇവിടെ ചില അവസരങ്ങളില്‍ കളിച്ചതിനാല്‍, പിച്ചിന്റെ സ്വഭാവം മനസ്സിലാകും. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന് വലിയ ആഴമുണ്ട്. ജഡേജ 8-ാം സ്ഥാനത്ത് വരുന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഗില്ലിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
« PREV
NEXT »

Facebook Comments APPID